കൽപ്പറ്റ: എസ്ഐആറിലൂടെ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്തത് യഥാർഥ വോട്ടർമാരെയല്ലെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കോണ്ഗ്രസ് ജാഗ്രതയോടെ ഈ വിഷയം പരിശോധിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
കേരളത്തിലെ എസ്ഐആറിൽ 24 ലക്ഷം പേർ പുറത്തുപോയി. ബിഎൽഒമാർ രാഷ്ട്രീയമായി പെരുമാറിയെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. നീക്കം ചെയ്യപ്പെട്ടവരുടെ പട്ടിക കോണ്ഗ്രസ് ശേഖരിച്ച് ബിഎൽഒമാരുടെ ശ്രദ്ധയിൽപ്പെടുത്തും. യഥാർഥ വോട്ടർമാരെ നീക്കം ചെയ്യാൻ ആരെങ്കിലും പരിശ്രമിച്ചാൽ അത് ഏത് കൊന്പനായാലും കോണ്ഗ്രസ് ശക്തമായ നിലപാട് സ്വീകരിക്കും.
സ്വർണക്കൊള്ളയിൽ നടപടിയെടുക്കുന്നതിനു പകരം മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കാനാണു സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. സോണിയാ ഗാന്ധിയെ ബന്ധപ്പെടുത്തി സിപിഎമ്മും മന്ത്രിമാരും ഉന്നയിച്ച ആക്ഷേപം ശ്രദ്ധയിൽപ്പെടുത്തിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “കേരളം ഞങ്ങളല്ല ഭരിക്കുന്നത്.
അന്വേഷണ ഏജൻസി ഞങ്ങളുടേതല്ല. ഏതെങ്കിലും വിഷയത്തിൽ സോണിയാഗാന്ധിയെന്നു പേര് കിട്ടിയാൽ നരേന്ദ്ര മോദി വെറുതെ വിടുമെന്നു കരുതുന്നുണ്ടോ? നാഷണൽ ഹെറാൾഡ് കേസിൽ നടന്ന വേട്ടയാടാൽ നാം കണ്ടതല്ലേ’’- കെ.സി. വേണുഗോപാൽ ചോദിച്ചു.